ഹുസാം അഹ്‍മദ് ശഫീക്ക്, ഖാദിയാന്‍
മനുഷ്യരാശിയുടെ പ്രധാന സവിശേഷതകളിലൊന്നാണ് വൈവിധ്യം. മനുഷ്യസമൂഹത്തിന്‍റെ പുരോഗതിക്കും ഉന്നമനത്തിനും എന്നല്ല, നിലനില്പിന് തന്നെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് വൈവിധ്യം എന്നതില്‍ സംശയമില്ല. എന്നാല്‍, പലപ്പോഴും ഈ വൈവിധ്യം മനുഷ്യര്‍ക്കിടയില്‍ പലതരം സംഘര്‍ഷങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണമായി വര്‍ത്തിക്കുന്നു. ഇത്തരം സംഘര്‍ഷങ്ങളെ മറികടക്കുന്നതിനായി, പ്രത്യേകിച്ച് ഇന്നത്തെ ബഹുസ്വര സമൂഹങ്ങളില്‍, വ്യക്തിഗതവും വിഭാഗീയവുമായ താല്പര്യങ്ങള്‍ക്ക് മേല്‍ ജനങ്ങളുടെ കൂട്ടായ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കേണ്ടത് അനിവാര്യമാണ്.
അസഹിഷ്ണുതയുടെ പര്യായമെന്ന് അന്യായമായി മുദ്ര കുത്തപ്പെട്ട ഇസ്‌ലാം മതം ഇക്കാര്യത്തില്‍ മനുഷ്യന് ഏറ്റവും മൂല്യവത്തായ പാഠം നല്കുന്നു. ഒരു ബഹുസ്വരസമൂഹത്തിന് രൂപം നല്കുന്നതിന്‍റെ ഏറ്റവും ഉദാത്തവും മനുഷ്യചരിത്രത്തില്‍ സമാനതകളില്ലാത്തതുമായ ഒരു മാതൃക ഇസ്‌ലാമിക ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്.
ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ മുഹമ്മദ്(സ) തന്‍റെ മദീനാ പലായനത്തെ തുടര്‍ന്ന് രൂപം നല്കിയ മദീനാ ചാര്‍ട്ടര്‍ (അഥവാ മദീനാ ഉടമ്പടി)[1] വിവിധ മതങ്ങളിലും സംസ്കാരങ്ങളിലും വര്‍ഗങ്ങളിലും പെട്ട ആളുകള്‍ പരസ്പര ബഹുമാനത്തോടും സാഹോദര്യത്തോടും കൂടെ ജീവിക്കുന്നതിന് ആവശ്യമായ കൃത്യമായ രൂപരേഖയാണ് മുന്നോട്ട് വച്ചത്. ഏതാണ്ട് അമ്പതോളം വകുപ്പുകള്‍ ഉള്‍പ്പെടുന്ന ഈ ഉടമ്പടി ലോകത്തിലെ ആദ്യ ലിഖിത ഭരണഘടനയാണെന്ന് പല ചരിത്രകാരന്മാരും വിലയിരുത്തിയിട്ടുണ്ട്.[2]
ഈ ചരിത്രരേഖ പരിശോധിക്കുന്ന ഏതൊരു വ്യക്തിയും—ഇസ്‌ലാമിനോടുള്ള വിദ്വേഷത്താല്‍ അവരുടെ ചിന്തകള്‍ക്ക് അന്ധത ബാധിക്കാത്ത പക്ഷം—അതിലെ ബഹുസ്വര മൂല്യങ്ങളെയും കാലാതീത തത്വങ്ങളെയും അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകും എന്നതില്‍ സംശയമില്ല.
വിവേചനങ്ങള്‍ക്ക് അതീതമായ രാഷ്ട്രം
മദീനാ ഉടമ്പടിയുടെ ഏറ്റവും പ്രധാന സവിശേഷത അത് ഗോത്ര വര്‍ഗ വംശീയ മതപരമായ വ്യത്യാസങ്ങള്‍ക്ക് അതീതമായ ഒരു സമൂഹ സങ്കല്പം മുന്നോട്ട് വച്ചു എന്നതാണ്.
ഇക്കാര്യം അതിന്‍റെ ഒന്നാം ആർട്ടിക്കിളിൽ (അനുഛേദം)[3] തന്നെ പ്രതിപാദിച്ചിരിക്കുന്നതായി നമുക്ക് കാണാം. ഈ കരാറില്‍ ഭാഗമായിട്ടുള്ള എല്ലാ ജനങ്ങളും, ജാതിമതഭേദമന്യേ, ഒരു രാഷ്ട്രീയ അസ്തിത്വത്തിന്‍റെ ഭാഗമായിരിക്കുമെന്ന് അത് ഉറക്കെ പ്രഖ്യാപിക്കുന്നു.
2 മുതല്‍ 11 വരെയുള്ള ആര്‍ട്ടിക്കിളുകളില്‍ മക്കയില്‍ നിന്ന് കുടിയേറി വന്ന മുഹാജിറുകള്‍, മദീനയിലെ സ്വദേശികളായ അന്‍സാറുകള്‍, കൂടാതെ, ഔസ്, ഖസ്‌റജ് എന്നീ പ്രധാന ഗോത്രങ്ങളും അതിലെ ഉപഗോത്രങ്ങളും അടങ്ങുന്ന വിഭാഗങ്ങളിലെ ആളുകളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വിശദമായി പ്രതിപാദിക്കുന്നു. അതുപോലെ, 25 മുതല്‍ 36 വരെയുള്ള ആര്‍ട്ടിക്കിളുകള്‍ വിവിധ ജൂത ഗോത്രങ്ങളെ പ്രത്യേകമായി അഭിസംബോധന ചെയ്യുകയും, മുസ്‌ലീങ്ങള്‍ക്കൊപ്പം മദീനയില്‍ അവരുടെ തുല്യ പദവി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഇത്തരത്തില്‍ ഈ കരാര്‍ അറബ് സമൂഹത്തെ അവരുടെ ഗോത്രാധിഷ്ഠിതമായ സങ്കുചിത സങ്കല്പത്തില്‍ നിന്നും ഒരു പുതിയ രാഷ്ട്രീയ ഐക്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയുണ്ടായി. ഇത്തരമൊരു മാറ്റം ലോകചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വമായിരുന്നു എന്നത് മദീനാ ഉടമ്പടിയുടെ സര്‍വപ്രധാനമായ സവിശേഷതയാണ്. കാരണം, മുന്‍കാല രേഖകളില്‍ എവിടെയും സര്‍വജനങ്ങളുടെയും തുല്യത എന്ന മാനവിക തത്വത്തെ ഇവ്വിധം ഉയര്‍ത്തിപ്പിടിച്ചതായി നമുക്ക് കാണാന്‍ സാധ്യമല്ല.[4]
മതസ്വാതന്ത്ര്യം
വിവിധ ഗോത്രങ്ങളെയും സമൂഹങ്ങളെയും ഒരു രാഷ്ട്രീയ ഐക്യത്തിന് കീഴില്‍ കൊണ്ട് വരുമ്പോഴും, ഓരോ വിഭാഗത്തിന്‍റെയും മതപരവും സാംസ്കാരികവുമായ പ്രത്യേകതകളെ ഉന്മൂലനം ചെയ്യാതെ അവയെ അംഗീകരിക്കുകയും നിലനിര്‍ത്തുകയും ചെയ്തു എന്നതാണ് മദീനാ ഉടമ്പടിയുടെ മറ്റൊരു സവിശേഷത. ഇത്തരത്തില്‍, വ്യത്യാസങ്ങളെ തുടച്ച് നീക്കാതെ, എല്ലാ ജനങ്ങളെയും സമന്വയിപ്പിക്കേണ്ടത് ഒരു ബഹുസ്വര സമൂഹത്തിന്‍റെ നിലനില്പിന് അനിവാര്യമാണ്.
മദീനാ കരാറിന്‍റെ 25-ാം ആര്‍ട്ടിക്കിളില്‍ ഈ തത്വം അസന്ദിഗ്ധമായി പ്രതിപാദിച്ചിരിക്കുന്നതായി കാണാം. അതില്‍ ഇപ്രകാരം വന്നിരിക്കുന്നു:
“ജൂതന്മാര്‍ക്ക് അവരുടെ മതം, മുസ്‌ലീങ്ങള്‍ക്ക് അവരുടെയും.”
അഥവാ, ഓരോ വിഭാഗത്തിനും അവരുടെ മതവിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ച് ജീവിക്കാനുള്ള പൂര്‍ണ അവകാശം ഈ ഭരണഘടന പ്രദാനം ചെയ്യുന്നു. എന്നാല്‍, ഇത്തരത്തില്‍ തങ്ങളുടെ സാമുദായികമായ വിഷിഷ്ടതകള്‍ നിലനിര്‍ത്തുമ്പോഴും അവര്‍ ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ തുല്യ ഭാഗങ്ങളായി തുടരുകയും ചെയ്യുന്നു.
എല്ലാ ജനങ്ങള്‍ക്കും സുരക്ഷാഗേഹമായ പ്രദേശം
കരാറില്‍ ഭാഗഭാക്കായ എല്ലാ കക്ഷികള്‍ക്കും മദീന എന്ന നഗരം ഒരു സുരക്ഷാഗേഹമായിരിക്കുമെന്ന പ്രഖ്യാപനമാണ് ഈ ഉടമ്പടി മുന്നോട്ട് വയ്ക്കുന്ന മറ്റൊരു ഏകീകരണ തത്വം. ഇത് സംബന്ധിച്ച് ആര്‍ട്ടിക്കിള്‍ 39-ല്‍ നമുക്ക് ഇപ്രകാരം കാണാം:
“ഈ കരാറിൽ സഖ്യകക്ഷികളായ എല്ലാവർക്കും യസ്‌രിബ് താഴ്‌വര (മദീന) ആദരണീയമാക്കപ്പെട്ട (ഹറാം) ഭൂപ്രദേശമാണ്.”
മദീനയെ ഒരു വിശുദ്ധ സ്ഥലമായി കണക്കാക്കുക്ക എന്നാല്‍ അതിനെ ഒരു സുരക്ഷിത മേഖലയായി അംഗീകരിക്കുക എന്നാണര്‍ഥം. അഥവാ, ഈ ഉടമ്പടിയില്‍ ഒപ്പ് വയ്ക്കുന്നതോടെ എല്ലാ കൂട്ടരും പരസ്പരമുള്ള ആക്രമണങ്ങളില്‍ നിന്നും കലഹങ്ങളില്‍ നിന്നും വിട്ടു നില്ക്കാന്‍ ബാധ്യസ്ഥരായിരിക്കും. മദീനയുടെ ഈ പവിത്രതയെ മാനിക്കേണ്ടതും അതുവഴി എല്ലാ ആഭ്യന്തരസംഘര്‍ഷങ്ങളില്‍ നിന്നും വിട്ടു നില്ക്കേണ്ടതും ഈ കരാറില്‍ ഭാഗഭാക്കായ എല്ലാവരുടെ മേലും നിര്‍ബന്ധമാണ്.
ഈ സുരക്ഷ മദീനയുടെ ബാഹ്യാതിര്‍ത്തിയില്‍ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച്, ഉടമ്പടിയുടെ ഭാഗമായ എല്ലാവരും—അവര്‍ നഗരത്തിനു അകത്തുള്ളപ്പോഴും പുറത്തുള്ളപ്പോഴും—മറ്റുള്ളവരുടെ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിക്തരായിരിക്കുമെന്ന് 47-ാം ആര്‍ട്ടിക്കിള്‍ വ്യക്തമായി പ്രഖ്യാപിക്കുന്നു.
വ്യത്യാസങ്ങളാല്‍ വിഭജിക്കപ്പെട്ട ഒരു പ്രദേശത്തെ പരസ്പര ബഹുമാനത്തിലും സമാധാനമൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു സമൂഹമാക്കി മാറ്റുന്നതിന് ഒരു കാലാതീതമായ തത്വമായി ഇത് വര്‍ത്തിക്കുന്നു എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
സംയുക്ത പ്രതിരോധവും പൊതു സുരക്ഷയും
ഒരു രാഷ്ട്രീയ ഐക്യത്തിന്‍റെ ഭാഗം എന്ന നിലയില്‍, ഓരോ കക്ഷിയും മദീനയെ ബാഹ്യശക്തികളുടെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ ഉടമ്പടി പ്രകാരം ബാധ്യസ്ഥരാണ്. കൂടാതെ, യാതൊരു കാരണവശാലും ഒരു കൂട്ടരും കരാറില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പുറത്ത് നിന്നുള്ള ശത്രുക്കളെ സഹായിക്കരുതെന്നും ഉടമ്പടി വ്യക്തമായി താക്കീത് ചെയ്യുന്നു.
37, 43, 44 എന്നീ ആര്‍ട്ടിക്കിളുകള്‍ ബാഹ്യാക്രമണമുണ്ടായാല്‍ ഫലത്തില്‍ വരേണ്ട ഈ പരസ്പര സഹായത്തെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നതോടൊപ്പം, കക്ഷികള്‍ തമ്മില്‍ “ആത്മാര്‍ഥമായ സദുപദേശവും ഗുണകാംക്ഷയും” ഉണ്ടാകണമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. ഒരു വിധേനയും ഈ ഉടമ്പടി ലംഘിക്കരുതെന്നും, പുറത്ത് നിന്നുള്ള ശത്രുക്കള്‍ക്കോ അവരുടെ സഹായികള്‍ക്കോ യാതൊരു പിന്തുണയും നല്കരുതെന്നും പ്രസ്തുത അനുഛേദങ്ങള്‍ വ്യക്തമായി മുന്നറിയിപ്പ് നല്കുന്നുണ്ട്.
കൂടാതെ, മുസ്‌ലീങ്ങള്‍ ജൂതന്മാരെ സഹായിക്കുമെന്നും അവരുടെ ശത്രുക്കളെ ഒരു രീതിയിലും പിന്തുണയ്ക്കില്ലെന്നും ആർട്ടിക്കിൾ 16 ഉറപ്പ് നല്കുകയും ചെയ്യുന്നു.
പരസ്പര സൗഹാർദവും സമാധാനത്തിന് വേണ്ടിയുള്ള പരിശ്രമവും
സംഘര്‍ഷങ്ങളും വിശ്വാസവഞ്ചനകളും തടയുന്നതോടൊപ്പം, മദീനാ ഉടമ്പടി പരസ്പര സൗഹാര്‍ദം നിലനിര്‍ത്താനും സമാധാനത്തിന് വേണ്ടി കൂട്ടായ നിലയില്‍ പരിശ്രമിക്കാനും സര്‍വകക്ഷികളോടും ആവശ്യപ്പെടുന്നു.
ജൂതന്മാരോ മുസ്‌ലീങ്ങളോ സമാധാനം സ്ഥാപിക്കുന്നതിനായി ഇതരവിഭാഗത്തെ ക്ഷണിക്കുന്ന പക്ഷം അവര്‍ അതിനെ ആദരിക്കുകയും അതിന് അനുരൂപമായി പ്രതികരിക്കുകയും ചെയ്യണമെന്ന് ആര്‍ട്ടിക്കിള്‍ 45 നിര്‍ദേശിക്കുന്നു. ഇപ്രകാരം, സമാധാന സംസ്ഥാപനം എന്നത് എല്ലാ കക്ഷികൾക്ക് മേലും ധാർമികവും നിയമപരവുമായ ഒരു പൊതു ബാധ്യതയായി മാറുന്നു.
സഹവർത്തിത്വത്തിനുള്ള ഉത്തമ രൂപരേഖ
മദീനയിൽ വസിച്ചിരുന്ന വിവിധ വിഭാഗങ്ങൾക്കിടയിൽ ബഹുസ്വരത സ്ഥാപിക്കുന്നതിനുള്ള പ്രായോഗിക രീതികൾ അവതരിപ്പിച്ച മദീനാ കരാർ ഇത്തരത്തിലുള്ള ആദ്യത്തേതും കാലത്തിനു മുന്നേ സഞ്ചരിച്ചതുമായ ഒരു രേഖയാണ്. പരസ്പര വിദ്വേഷം മുഖമുദ്രയായിരുന്ന ഒരു ജനതയെ
സ്വാതന്ത്ര്യം, വിശ്വാസം, ബഹുമാനം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സമൂഹമാക്കി മാറ്റുന്നതില്‍ ഈ ഉടമ്പടി നിർണായകമായ പങ്ക് വഹിക്കുകയുണ്ടായി.
സാംസ്കാരികമായി അവികസിതമായ ഒരു കാലഘട്ടത്തില്‍ ധാര്‍മികമായി പ്രാകൃതമായിരുന്ന ഒരു സമൂഹത്തില്‍, ഇത്തരമൊരു ഭരണഘടനക്ക് രൂപം നല്കി എന്നത് തന്നെ നബി തിരുമേനി(സ)യുടെ അതുല്യമായ ദീര്‍ഘവീക്ഷണത്തിലേക്ക് വെളിച്ചം വീശുന്ന വസ്തുതയാണ്. അതിലുമുപരി, മദീനാ രാഷ്ട്രത്തിന്‍റെ തലവന്‍ എന്ന നിലയില്‍, കരാറിന്‍റെ സര്‍വനിബന്ധനകളും സ്വയം പാലിച്ച് കൊണ്ട് പ്രവാചകന്‍(സ) ആത്മാര്‍ഥതയുടെയും നീതിയുടെയും ഒരു ഉന്നത മാതൃക കാഴ്ച വയ്ക്കുകയുണ്ടായി.
സഹവര്‍ത്തിത്വത്തിന്‍റെയും നീതിയുടെയും പ്രതിഫലനമായ ഒരു കാലാതീത രേഖയായി മദീനാ കരാര്‍ നിലകൊള്ളുമ്പോള്‍, അതിലെ മൂല്യങ്ങളുടെ യഥാര്‍ഥ സ്രോതസ്സായ ഖുര്‍ആനികാധ്യാപനങ്ങളുടെയും പ്രസക്തി ഇവിടെ സ്പഷ്ടമാകുകയാണ്. ഈ ഉടമ്പടിയില്‍ ഉള്‍കൊള്ളപ്പെട്ടിരിക്കുന്ന സമത്വത്തിന്‍റെ അന്തര്‍ലീന സന്ദേശം വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം മനോഹരമായി വിവരിക്കപ്പെട്ടതായി നമുക്ക് കാണാം:
“മനുഷ്യരേ, തീർച്ചയായും നാം നിങ്ങളെ ആണിൽ നിന്നും പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയിരിക്കുന്നു; നിങ്ങൾ അന്യോന്യം പരിചയപ്പെടുന്നതിനു വേണ്ടി. തീർച്ചയായും അല്ലാഹുവിന്‍റെ പക്കൽ നിങ്ങളിൽവച്ചേറ്റവും ബഹുമാന്യൻ നിങ്ങളിൽവച്ചേറ്റവും ഭയഭക്തിയുള്ളവനാകുന്നു. നിശ്ചയമായും അള്ളാഹു സർവജ്ഞനും സൂക്ഷ്മജ്ഞനുമാണ്.”[5]
കുറിപ്പുകള്‍
[1] അസ്സീറത്തുന്നബവിയ്യ, ഇബ്നു ഹിശാം, വാള്യം. 2, പേജ്. 143-146, ദാറുല്‍ കിത്താബില്‍ അറബി, ബെയ്റൂത്ത്, രണ്ടാം എഡിഷൻ (1990)
[2] How Islam Created the Modern World, മാർക്ക് ഗ്രഹാം (2006), അമാന പബ്ലിക്കേഷൻസ്, പേജ്. 21
[3] മദീനാ ഉടമ്പടിയുടെ പൂര്‍ണ വചനങ്ങള്‍ രേഖപ്പെട്ടിട്ടുള്ള പ്രഥമ സ്രോതസ്സായ ഇബ്നു ഇസ്ഹാക്കിന്‍റെ സീറത്തു റസൂലില്ലാഹ് എന്ന ഗ്രന്ഥത്തില്‍ കരാറിന്‍റെ അനുഛേദങ്ങള്‍ അക്കമിട്ട് തരം തിരിക്കപ്പെട്ടിട്ടില്ല. പില്ക്കാലത്തെ ചരിത്രകാരന്മാരും വിവര്‍ത്തകരും വ്യക്തതക്ക് വേണ്ടിയാണ് കരാറിന്‍റെ രേഖയെ അനുഛേദങ്ങളായി തരം തിരിച്ചത്. ആധുനിക അക്കാദമിക ലിഖിതങ്ങളില്‍ ഉപയോഗിക്കുന്ന 47 അനുഛേദങ്ങളുടെ വെര്‍ഷനാണ് ഈ ലേഖനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.
[4] The Code of Hammurabi, the Roman Law of the Twelve Tables, the Justinian Code, the Spartan Constitution തുടങ്ങി ചരിത്രത്തിലെ നിരവധി മുൻകാല രേഖകൾ നിയമവ്യവസ്ഥയും ഭരണസംവിധാനവും സ്ഥാപിക്കാൻ ശ്രമിച്ചുവെങ്കിലും അവയൊന്നുംതന്നെ തങ്ങളുടെ അധികാരപരിധിയിലുള്ള വൈവിധ്യമാർന്ന സമുദായങ്ങൾക്ക് തുല്യ അവകാശങ്ങൾ നല്കിയില്ല. ഈ കാര്യത്തിൽ, മദീനാ ഉടമ്പടി നിയമ-രാഷ്ട്രീയ ചരിത്രത്തിലെ ഒരു മാർഗനിർദേശ രേഖയായി വേറിട്ടുനില്ക്കുന്നു. തുടർന്നുള്ള വർഷങ്ങളിലും, ഇത്തരം സമ്പൂർണ ബഹുസ്വരതയുടെ ഉദാഹരണങ്ങള്‍ അത്യാധുനിക കാലഘട്ടത്തിലല്ലാതെ വളരെ കുറച്ച് മാത്രമേ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ.
[5] വിശുദ്ധ ഖുര്‍ആന്‍ 49:14
ഈ ലേഖനം ഇംഗ്ലീഷില്‍ ഇവിടെ വായിക്കാവുന്നതാണ്.
0 Comments