മക്കാ വിജയത്തിന്‍റെ പശ്ചാത്തലവും ഒരു രക്തസാക്ഷിയെ കുറിച്ചുള്ള അനുസ്മരണവും

‘ഖുർആൻ നിനക്ക് നിയമമാക്കി കൽപ്പിച്ചവൻ തീർച്ചയായും നിന്നെ പ്രത്യാഗമന സ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നവനാണ്’ (വിശുദ്ധ ഖുർആൻ, 28:86)

മക്കാ വിജയത്തിന്‍റെ പശ്ചാത്തലവും ഒരു രക്തസാക്ഷിയെ കുറിച്ചുള്ള അനുസ്മരണവും

‘ഖുർആൻ നിനക്ക് നിയമമാക്കി കൽപ്പിച്ചവൻ തീർച്ചയായും നിന്നെ പ്രത്യാഗമന സ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നവനാണ്’ (വിശുദ്ധ ഖുർആൻ, 28:86)

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 23 മെയ്, 2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: സി ജി നസീര്‍ അഹ്‌മദ്‌ ശാഹിദ് 

തശഹ്ഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാതിഹ എന്നിവ ഓതിയ ശേഷം, ഖലീഫ തിരുമനസ്സ് ഹസ്റത്ത് മിർസാ മസ്റൂർ അഹ്‌മദ്‌ (അയ്യദഹു) പറഞ്ഞു, കഴിഞ്ഞ ഖുത്ബയിൽ ‘സലാം പറഞ്ഞ ശേഷവും ഒരു വ്യക്തിയെ വധിച്ച ഒരു മുസ്‌ലിമിന്‍റെ സംഭവം കേൾപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സൂറ: നിസാഇലെ ആയത്ത് കേൾപ്പിച്ചിരുന്നു. അതിൽ പറയുന്നത് “നിങ്ങൾക്ക് ആരെങ്കിലും സലാം പറയുകയാണെങ്കിൽ അവരോട് നിങ്ങൾ മുഅ്മിനല്ല എന്ന് പറയരുത്” എന്നാണ്. ഇതിന്‍റെ കൂടുതൽ വിശദീകരണം ഞാൻ നേരത്തേ നൽകിയിരുന്നില്ല. ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, നബിതിരുമേനി(സ) വലിയ അതൃപ്തി പ്രകടിപ്പിച്ചു. ചില വിവരണങ്ങളിൽ പറയുന്നത്, നബിതിരുമേനി(സ) ഇത് ചെയ്ത വ്യക്തിക്കെതിരെ പ്രാർത്ഥിച്ചുവെന്നാണ്. ഏതായിരുന്നാലും നബി(സ) ഇതിനെ ഗുരുതരമായ തെറ്റായി കണക്കാക്കിയിരുന്നു. പാകിസ്ഥാനിലെ ദീനിന്‍റെ കുത്തക ഏറ്റെടുത്തിരിക്കുന്ന ഇന്നത്തെ നാമമാത്ര മുല്ലാക്കൾ ഇതു മനസ്സിലാക്കി അഹ്‌മദികൾക്കെതിരായുള്ള അവരുടെ ക്രൂരതകളിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ എത്ര നന്നായിരുന്നു.

പ്രകടമായ വിജയത്തിന്‍റെ പ്രവചനം

ഖലീഫ തിരുമനസ്സ് പറഞ്ഞു, ഇനി മക്ക വിജയത്തെക്കുറിച്ചുള്ള പരാമർശമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. മക്കാ വിജയം ഹിജ്‌രി എട്ടാം വർഷം റമദാനിൽ നടന്നു. ഇത് അല്ലാഹു തന്നെ മുൻകൂട്ടി പ്രവചിച്ച മഹത്തായ വിജയമായിരുന്നു, ഇതിന്‍റെ ഫലമായി ജനങ്ങൾ കൂട്ടമായി ഇസ്‌ലാമിലേക്ക് പ്രവേശിച്ചു. വിശുദ്ധ ഖുർആനിൽ പറയുന്നു:

‘പറയുക, ബാഹ്യവും ആന്തരികവുമായ നല്ല പ്രവേശനമാർഗത്തിൽ നീ എന്നെ പ്രവേശിപ്പിക്കുകയും ബാഹ്യവും ആന്തരികവുമായ നല്ല പുറപ്പെടുന്ന മാർഗത്തിലൂടെ എന്നെ പുറത്തുകൊണ്ടുവരികയും ചെയ്യേണമേ! നിന്‍റെ പക്കൽ നിന്നും നീ എനിക്ക് ശക്തനായ ഒരു സഹായകനെ നൽകേണമേ.” (വിശുദ്ധ ഖുർആൻ, 17:81)

ഖലീഫ തിരുമനസ്സ് പറഞ്ഞു, ഈ വചനം നബി തിരുമേനിയുടെ(സ) മദീനയിലേക്കുള്ള ഹിജ്‌റക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതാണ്, ഇത് ഹിജ്‌റയോടൊപ്പം മക്കയിലെ ആത്യന്തിക വിജയത്തെ മുൻകൂട്ടി പ്രവചിച്ചു. പിന്നീട്, മക്ക വിജയത്തെക്കുറിച്ച്, വിശുദ്ധ ഖുർആനിൽ ഇങ്ങനെ പ്രവചിക്കപ്പെട്ടു:

‘ ആ വൃക്ഷച്ചുവട്ടിൽ വെച്ച് സത്യവിശ്വാസികൾ നിന്നോട് അനുസരണ പ്രതിജ്ഞ ചെയ്യുകയായിരുന്നപ്പോൾ ‘ അല്ലാഹു അവരെ കുറിച്ച് പൂർണ്ണമായും തൃപ്തിപ്പെട്ടിരിക്കുന്നു. അപ്പോൾ അവരുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിഞ്ഞു. അല്ലാഹു അവർക്ക് മനസ്സമാധാനം ഇറക്കിക്കൊടുത്തു അവർക്ക് ആസന്നമായൊരു വിജയം പ്രതിഫലമായി നൽകുകയും ചെയ്തു.’ (വിശുദ്ധ ഖുർആൻ, 48:19)

ഖലീഫ തിരുമനസ്സ് പറഞ്ഞു, നബിതിരുമേനി(സ) മക്കയിൽ നിന്ന് പുറപ്പെട്ട ദിവസം, തന്നെ അല്ലാഹു അദ്ദേഹത്തോട് വിഷമിക്കേണ്ടെന്നും, ഒരു ദിവസം ആ മഹാത്മാവിന് മക്കയിൽ വിജയം നൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു. നബിതിരുമേനി(സ) ഹിജ്‌റ ആരംഭിച്ച അതേ ദിവസം, വിശുദ്ധ ഖുർആനിലെ ഈ വചനം അവതരിപ്പിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്:

‘ഖുർആൻ നിനക്ക് നിയമമാക്കി കൽപ്പിച്ചവൻ തീർച്ചയായും നിന്നെ പ്രത്യാഗമന സ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നവനാണ്’ (വിശുദ്ധ ഖുർആൻ, 28:86)

ഖലീഫ തിരുമനസ്സ് പറഞ്ഞു, ഇമാം ഫഖ്റുദ്ദീൻ റാസിയുടെ അഭിപ്രായത്തിൽ, ‘മടങ്ങിവരവിന്‍റെ സ്ഥലം’ എന്നത് മക്കയെ സൂചിപ്പിക്കുന്നു. ഈ വചനം, നബിതിരുമേനി(സ) മദീനയിലേക്ക് പോകുമ്പോൾ മക്കയോടുള്ള തന്‍റെ സ്നേഹം പ്രകടിപ്പിച്ച് തിരിഞ്ഞുനോക്കിയപ്പോൾ, ജിബ്‌രീലാണ്(അ) തിരുനബി(സ)ക്ക് അവതരിപ്പിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ആ മഹാത്മാവിന്‍റെ സത്യസാക്ഷ്യത്തിന്‍റെ മറ്റൊരു തെളിവായിരുന്നു, കാരണം അല്ലാഹു അദ്ദേഹത്തിന് ഈ പ്രവചനം അറിയിക്കുമ്പോൾ ഭാവിയിൽ നടക്കാനിരിക്കുന്ന ഒരു സംഗതിയെ സംബന്ധിച്ചാണ് അറിവ് നൽകിയിട്ടുള്ളത്.

പുണ്യ മസ്ജിദിലേക്ക് മുഖം തിരിക്കുന്നതിന്‍റെ അർത്ഥം

ഖലീഫ തിരുമനസ്സ് പറഞ്ഞു, മക്ക വിജയം വിശുദ്ധ ഖുർആനിൽ മറ്റൊരു സന്ദർഭത്തിലും പ്രവചിക്കപ്പെട്ടിരുന്നു, അതോടൊപ്പം നബി തിരുമേനിക്കും(സ) മുസ്‌ലിംകൾക്കും ഇത് സാക്ഷാത്കരിക്കപ്പെടാൻ ശ്രമിക്കുകയും പ്രാർത്ഥിക്കുകയും വേണമെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ഒരു വിധത്തിൽ പറഞ്ഞാൽ, നബി തിരുമേനിയുടെ(സ) കാലത്ത് നടന്ന എല്ലാ യുദ്ധങ്ങളും വിജയങ്ങളും ‘മക്കയിൽ വിജയം നേടുക ‘ എന്ന അന്തിമ ലക്ഷ്യത്തോടെയായിരുന്നു.

വിശുദ്ധ ഖുർആനിൽ പറയുന്നു:

‘നീ എവിടെനിന്ന് പുറപ്പെട്ടാലും, നിന്‍റെ മുഖം മസ്ജിദിൽ ഹറാമിലേക്ക് തിരിക്കുക.’ (വിശുദ്ധ ഖുർആൻ, 2:150)

ഹസ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ്‌ അഹ്‌മദ്‌(റ) ഇതിനെ വിശദീകരിച്ചു കൊണ്ട് പറയുന്നു, ഈ വചനം നമസ്കാരിക്കുന്നതിനെക്കുറിച്ചോ, നമസ്കാരത്തിൽ പുണ്യ കഅ്ബയിലേക്ക് തിരിയുന്നതിനെക്കുറിച്ചോ അല്ല, കാരണം ‘നീ എവിടെനിന്ന് പുറപ്പെട്ടാലും’ എന്നതിന് നമസ്കാരവുമായി സ്വാഭാവികമായി ബന്ധമില്ല. അതിനാൽ, ഈ വചനം നമസ്കാരത്തെയല്ലാതെ മറ്റെന്തോ ഒന്നിനെ സൂചിപ്പിക്കുന്നു. ഈ വചനം യഥാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, നബിതിരുമേനി(സ) മക്കയിൽ നിന്ന് ഹിജ്റ ചെയ്തപ്പോൾ, ഇസ്‌ലാമിന്‍റെ എതിരാളികൾക്ക് നബിതിരുമേനി(സ) മക്ക വിട്ടുപോകുന്നുവെങ്കിൽ അദ്ദേഹം ഇബ്‌റാഹീമിന്‍റെ (അ) പ്രാർത്ഥനകളുടെ സ്വീകർത്താവാകാൻ കഴിയില്ലെന്ന് ആരോപിക്കാൻ അവസരം ലഭിച്ചു. ഈ ധാരണയ്ക്ക് മറുപടിയായാണ് മേൽപ്പറഞ്ഞ വചനം അവതരിപ്പിക്കപ്പെട്ടത്. ഇതിന്‍റെ അർത്ഥം, നബി തിരുമേനിയുടെ(സ) മക്കയിൽ നിന്നുള്ള പുറപ്പാട് താൽക്കാലികമായിരുന്നു, അല്ലാഹു അദ്ദേഹത്തെ ആ സ്ഥലത്തേക്ക് വിജയിയായി തിരികെ കൊണ്ടുവരുമെന്നാണ്.

അല്ലാഹു ആർക്കെങ്കിലും ഒരു വാഗ്ദാനം നൽകുമ്പോൾ, അവർ അതിന്‍റെ പൂർത്തീകരണത്തിനായി നിഷ്ക്രിയരായി കാത്തിരിക്കേണ്ടതില്ല; മറിച്ച്, അതിന്‍റെ പൂർത്തീകരണത്തിനായി പരിശ്രമിക്കണം. അല്ലാഹു ഇസ്രായേല്യർക്ക് കാനാൻ ദേശം വാഗ്ദാനം ചെയ്തു. മൂസ (അ) തന്‍റെ ജനങ്ങളെ കാനാൻ ദേശത്തേക്ക് കൊണ്ടുവന്നപ്പോൾ, അവർ യുദ്ധം ചെയ്ത് ആ ദേശം നേടണമെന്ന് നിർദ്ദേശിച്ചു. ഇസ്രായേല്യർ ഇതിനെ തെറ്റായി മനസ്സിലാക്കി. വാഗ്ദാനം നൽകപ്പെട്ടിട്ടുണ്ടെങ്കിൽ, അവർക്ക് ഒന്നും ചെയ്യേണ്ട ആവശ്യമില്ല എന്നവർ കരുതി. ദേശം സ്വയം അവരുടെ കൈവശം വന്നുചേരും, അല്ലാത്തപക്ഷം, വാഗ്ദാനത്തിന് പ്രസക്തിയില്ലെന്നും അവർ കരുതി. അതിനാൽ, അവർ മൂസ (അ) യോട് പറഞ്ഞു:

‘അതിനാൽ, നീയും നിന്‍റെ നാഥനും പോയി യുദ്ധം ചെയ്യുക, ഞങ്ങൾ ഇവിടെ ഇരിക്കുന്നു കൊള്ളാം.’ (വിശുദ്ധ ഖുർആൻ, 5:25)

ഖലീഫ തിരുമനസ്സ് ഹസ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ്‌ അഹ്‌മദിനെ (റ) ഉദ്ധരിച്ച് തുടർന്നു, ചിലർ വാഗ്ദാനം ചെയ്യുന്നവർ അതു പൂർത്തീകരിക്കണമെന്ന് പറഞ്ഞേക്കാം. എന്നാൽ, ദൈവിക സംവിധാനത്തിൽ അങ്ങനെയല്ല. അല്ലാഹു ഇസ്രായേല്യരോട് ഒന്നും ചെയ്യേണ്ടതില്ലെന്ന് ഒരിക്കലും പറഞ്ഞില്ല. അവർ എന്തെങ്കിലും ചെയ്യാൻ വിസമ്മതിച്ചതിനാൽ, അവർക്ക് ആ ദേശത്തിന് അർഹതയില്ലാതായെന്നും, ഇനി അവർ നാല്പത് വർഷം കാടുകളിൽ അലഞ്ഞുതിരിയുമെന്നും, അവരുടെ സന്തതികൾ ആ ദേശം നേടുമെന്നും അല്ലാഹു പറഞ്ഞു. കാരണം ആ ഇസ്രായേല്യർ അല്ലാഹുവിനെ അപമാനിച്ചു. അല്ലാഹുവിന്‍റെ വാഗ്ദാനം അർത്ഥമാക്കുന്നത്, ‘ഇസ്രായേല്യർക്ക് സ്വന്തം ശക്തിയാൽ ആ ദേശം നേടാൻ കഴിയില്ലായിരുന്നു, എന്നാൽ, അവരുടെ ശ്രമത്തിന്മേൽ, അവർക്ക് ദൈവിക സഹായം ലഭിക്കുമായിരുന്നു, അതിന്‍റെ ഫലമായി അവർ ആ ദേശം നേടുമായിരുന്നു’ എന്നാണ്. അതിനാൽ, അല്ലാഹുവിന്‍റെ വാഗ്ദാനം എന്നാൽ ഒരു വ്യക്തി ഇനി നിഷ്ക്രിയനായി ഇരുന്ന് അതിന്‍റെ പൂർത്തീകരണത്തിനായി കാത്തിരിക്കാം എന്നല്ല. മനുഷ്യന്‍റെ വാഗ്ദാനങ്ങൾ അല്ലാഹുവിന്‍റെ വാഗ്ദാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അല്ലാഹുവിന്‍റെ വാഗ്ദാനം പൂർത്തീകരിക്കാൻ ഒരു വ്യക്തി ശ്രമിക്കാതിരുന്നാൽ, അദ്ദേഹം പാപം ചെയ്യുകയാണ്, എന്നാൽ മറ്റൊരു വ്യക്തിയുടെ വാഗ്ദാനത്തിന്‍റെ കാര്യത്തിൽ ഇത് ബാധകമല്ല. അതിനാൽ, മക്കയിൽ വിജയം നേടുമെന്ന മുസ്‌ലിംകൾക്കുള്ള വാഗ്ദാനം നൽകുമ്പോൾ, നിഷ്ക്രിയരായി ഒന്നും ചെയ്യാതെ ഇരുന്ന ഇസ്രായേല്യരെപ്പോലെ ആകരുതെന്ന് അല്ലാഹു മുസ്‌ലിംകളെ ഓർമ്മിപ്പിച്ചു. അതിനാൽ, പ്രസ്തുത വചനം അർത്ഥമാക്കുന്നത്, മുസ്‌ലിങ്ങൾ എവിടേക്ക് പോയാലും, ഏത് യുദ്ധത്തിൽ പങ്കെടുത്താലും, അവരുടെ ആത്യന്തിക ലക്ഷ്യം മക്കയിൽ വിജയം നേടാനുള്ള ശ്രമങ്ങളായിരിക്കണം എന്നാണ്. മക്ക വിജയത്തിന് മുമ്പുള്ള നബി തിരുമേനിയുടെ(സ) എല്ലാ യുദ്ധങ്ങളും സൈനിക നീക്കങ്ങളും വിശകലനം ചെയ്യുമ്പോൾ, അവയെല്ലാം മക്കയിലെ അന്തിമ വിജയത്തിനുള്ള അടിത്തറ പാകുന്നവയായിരുന്നു.

ഹുദൂർ തിരുമനസ്സ് ഹസ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ്‌ അഹ്‌മദിനെ (റ) ഉദ്ധരിച്ച് തുടർന്നു, ഈ വചനം അവതരിപ്പിക്കപ്പെട്ട സമയത്ത്, മക്കക്കാർ 15,000-ത്തിലധികം ആളുകളുണ്ടായിരുന്നു, അവരിൽ ഭൂരിഭാഗവും നല്ല പരിശീലനം ലഭിച്ച സൈനികരായിരുന്നു. എന്നാൽ മുസ്‌ലിംകൾക്ക് ഏകദേശം നാനൂറോ അഞ്ഞൂറോ സൈനികർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, പരമാവധി ആയിരം, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മൊത്തം മുസ്‌ലിംകൾ 11,000 അല്ലെങ്കിൽ 12,000 ആയിരിക്കും. എന്നിട്ടും, മുസ്‌ലിംകൾ താരതമ്യേന ദുർബലരും മക്കയിലെ സൈന്യത്തിന് തുല്യരല്ലാത്ത സമയത്തും, ദൈവം വെല്ലുവിളിച്ചു. ദുർബലരും പരിചയമില്ലാത്തവരുമായി തോന്നുന്നവർ തന്നെ ഒരു ദിവസം അവിശ്വാസികളെ മറികടന്ന് മക്കയിൽ വിജയം നേടുമെന്ന്. ഇത് മക്കയിൽ മാത്രമല്ല, മറ്റെല്ലാ മതങ്ങളുടെയും മേൽ വിജയത്തിനുള്ള പ്രഖ്യാപനമായിരുന്നു. അതുകൊണ്ടാണ് അവിശ്വാസികൾ നബി തിരുമേനിയെയും (സ) മുസ്‌ലിംകളെയും ഭ്രാന്തന്മാർ (നഊദുബില്ലാഹ്) എന്ന് വിശേഷിപ്പിച്ചത്, കാരണം അക്കാലത്ത് അത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത് അസാധ്യമായിരുന്നു. എന്നാൽ എല്ലാ ശ്രമങ്ങളിലും, മക്ക വിജയമായിരുന്നു അന്തിമ ലക്ഷ്യം.

ഖലീഫ തിരുമനസ്സ് പറഞ്ഞു, മക്ക വിജയത്തെക്കുറിച്ചുള്ള ഈ പശ്ചാത്തലം നൽകേണ്ടത് ആവശ്യമാണ്, കാരണം ഇത് പിന്നീട് പരാമർശിക്കപ്പെടാൻ പോകുന്ന കൂടുതൽ വിശദാംശങ്ങൾ മനസ്സിലാക്കാൻ സഹായിക്കും, അവ ഭാവിയിൽ പരാമർശിക്കുന്നതാണ്.

ഒരു രക്തസാക്ഷിയുടെ ജനാസ നമസ്കാരം

ഡോ.ഷെയ്ഖ് മുഹമ്മദ് മഹ്‌മൂദ്‌

സർഗോധയിലെ ഡോ. ഷെയ്ഖ് മുഹമ്മദ് മഹ്‌മൂദ്‌, അഹ്‌മദിയ്യത്തിന്‍റെ എതിരാളികളാൽ അടുത്തിടെ രക്തസാക്ഷിയായി. വിശദാംശങ്ങൾ അനുസരിച്ച്, വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ്, പരേതൻ തന്‍റെ കുടുംബത്തോടൊപ്പം താൻ ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്ക് മടങ്ങുകയായിരുന്നു. അദ്ദേഹം തന്‍റെ ഓഫീസിലേക്കുള്ള ഇടനാഴിയിലൂടെ നടക്കുമ്പോൾ, അദ്ദേഹത്തെ പിന്തുടർന്നിരുന്ന ഒരാൾ തന്‍റെ ബാഗിൽ നിന്ന് പിസ്റ്റൾ എടുത്ത് അദ്ദേഹത്തിന്‍റെ പുറകിൽ വെടിയുതിർത്തു, അതിന്‍റെ ഫലമായി അദ്ദേഹം രക്തസാക്ഷിയായി. ആക്രമണകാരി തന്‍റെ ആയുധം പ്രദർശിപ്പിച്ചുകൊണ്ട് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.

ശഹീദ് മർഹൂം പാകിസ്ഥാനിലും യുകെയിലും മെഡിസിൻ പഠിച്ചു. അഹ്‌മദിയായതിനാൽ സർഗോധയിൽ ആദ്യം ജോലി ചെയ്തിരുന്ന ഒരു ആശുപത്രി വിടേണ്ടിവന്നു. അദ്ദേഹത്തിന് വിശുദ്ധ ഖുർആനിന്‍റെ വ്യാഖ്യാനം, വാഗ്ദത്ത മസീഹിന്‍റെ (അ) പുസ്തകങ്ങൾ, ജമാഅത്തിന്‍റെ മറ്റ് സാഹിത്യങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ മതപരമായ അറിവും ഉണ്ടായിരുന്നു. അദ്ദേഹം റബ്‌വയിലെ ഫദ്ലെ- ഉമർ ആശുപത്രിയിൽ സന്ദർശക ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹം കാൻസറിനാൽ ബുദ്ധിമുട്ടുകയായിരുന്നു, എന്നിട്ടും മറ്റുള്ളവരുടെ രോഗങ്ങൾക്ക് മുൻഗണന നൽകി, എപ്പോഴും അവരെ സേവിക്കാനും സഹായിക്കാനും തയ്യാറായിരുന്നു. പാവപ്പെട്ടവർക്ക് അദ്ദേഹം സൗജന്യ മെഡിക്കൽ സേവനങ്ങൾ നൽകി, ആശുപത്രിയിലേക്കും തിരികെയുമുള്ള അവരുടെ യാത്രാചെലവ് പോലും വഹിച്ചു. സർഗോധയിലെ ആദ്യത്തെ ലിവർ സ്പെഷ്യലിസ്റ്റ് അദ്ദേഹമായിരുന്നു.

അദ്ദേഹത്തിന് തന്‍റെ മാതാപിതാക്കളോട് വലിയ ബഹുമാനമുണ്ടായിരുന്നു, അവർ ആവശ്യപ്പെടാതെ തന്നെ അവരുടെ ആവശ്യങ്ങൾ നിറവേറ്റി. അദ്ദേഹം വളരെ സ്നേഹനിധിയായിരുന്നു, കുടുംബത്തിനുള്ളിൽ ഐക്യം നിലനിർത്തി. അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞു, അദ്ദേഹം എപ്പോഴും തന്‍റെ കുട്ടികളോട് ജമാഅത്തിനോട് ചേർന്നുനിൽക്കാൻ ഉപദേശിച്ചിരുന്നു. അദ്ദേഹത്തിന് ഖിലാഫത്തിനോട് അഗാധമായ സ്നേഹമുണ്ടായിരുന്നു, വെള്ളിയാഴ്ച ഖുത്ബകൾ ആവേശത്തോടെ ശ്രവിച്ചിരുന്നു. വാസ്തവത്തിൽ, അദ്ദേഹം ഖുത്ബകളിൽ നിന്നുള്ള കുറിപ്പുകൾ തന്‍റെ നോട്ട്ബുക്കിൽ എഴുതിവെച്ചിരുന്നു. ഖലീഫ തിരുമനസ്സ് അഭിപ്രായപ്പെട്ടു, ചില ജീവിതം വഖ്ഫ് ചെയ്തവരിൽ പലരും ഇത് ചെയ്യാറില്ല. അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വസമയത്ത്, 2025-ലെ ചന്ദ വസിയ്യത്ത് പൂർണമായി അടച്ചിരുന്നു. അദ്ദേഹത്തിന്‍റെ കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു, അദ്ദേഹം വളരെ ദയാലുവും സ്നേഹനിധിയുമായ ഒരു പിതാവായിരുന്നു, എപ്പോഴും ജമാഅത്തിനോട് ചേർന്നുനിൽക്കാനും, സേവിക്കാനുള്ള അവസരങ്ങൾ ഉപയോഗിക്കാനും ഉപദേശിച്ചിരുന്നു. അദ്ദേഹത്തിന് അല്ലാഹുവിൽ വലിയ വിശ്വാസമുണ്ടായിരുന്നു. വഖ്ഫെ സിന്ദഗികളെയും മുറബ്ബിമാരെയും അദ്ദേഹത്തിന് വലിയ ബഹുമാനമായിരുന്നു. അപകടകരമായ സാഹചര്യങ്ങൾ കാരണം പാകിസ്ഥാനിലെ അഹ്‌മദികൾ അദ്ദേഹത്തോട് കുറച്ച് സുരക്ഷാ ഗാർഡുകളെ കൂടെ വയ്ക്കാൻ ഉപദേശിച്ചപ്പോൾ, മറ്റൊരാൾ തന്‍റെ കാരണത്താൽ മരിക്കേണ്ടി വരുന്നത് തനിക്ക് സഹിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അഹ്‌മദിയ്യത്തിന്‍റെ എതിരാളികൾ അദ്ദേഹത്തിന്‍റെ ജീവന് ഭീഷണി ഉയർത്തിയിരുന്നിട്ടും, ‘കൊല്ലപ്പെടാൻ യോഗ്യരായവരുടെ’ പട്ടികയിൽ അദ്ദേഹം മുൻപന്തിയിലായിരുന്നിട്ടും അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്.

അദ്ദേഹം ജോലി ചെയ്തിരുന്ന ഫാത്തിമ ആശുപത്രിയുടെ പ്രസിഡന്റ്, ഒരു കൃസ്തീയ പുരോഹിതനാണ്, ശഹീദ് മർഹൂം മനുഷ്യത്വത്തിന്‍റെ സേവകനായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ഹൃദയം ദുഃഖത്താൽ മുറിവേറ്റിരിക്കുകയാണെന്നും പറഞ്ഞു. ആശുപത്രിയിലെ മുഴുവൻ ഉദ്യോഗസ്ഥരും ജനാസക്കായി റബ്‌വയിലേക്ക് യാത്ര ചെയ്തു. വിവിധ ആളുകളും മാധ്യമപ്രവർത്തകരും ഈ സംഭവം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും റിപ്പോർട്ട് ചെയ്തു, പ്രത്യേകിച്ച് അദ്ദേഹം പാവപ്പെട്ടവർക്ക് സൗജന്യ മെഡിക്കൽ സേവനങ്ങൾ നൽകിയിരുന്നു എന്ന വസ്തുത ഉയർത്തിക്കാട്ടി. മറ്റുള്ളവർ അഹ്‌മദികൾക്കെതിരെ നടക്കുന്ന ക്രൂരതകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നിരുന്നാലും, മുല്ലാക്കളോടുള്ള ഭയം കാരണം ജനങ്ങൾ വളരെ പരിഭ്രമിച്ചിരിക്കുകയാണ്, ഗവൺമെന്റിന് പോലും അവരുടെ ഭയം മൂലം ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഖലീഫ തിരുമനസ്സ് , സർവശക്തനായ അല്ലാഹു അവരെ നീതിക്ക് മുന്നിൽ കൊണ്ടുവരാനുള്ള മാർഗങ്ങൾ വേഗത്തിൽ ഒരുക്കട്ടെ. രാജ്യത്തിന്‍റെ നിലനിൽപ്പിന് ഈ ആളുകളിൽ നിന്ന് മോചനം ആവശ്യമാണ്, കാരണം ഈ തന്ത്രശാലികളായ മതപുരോഹിതന്മാർ യഥാർത്ഥത്തിൽ രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ്. അവർക്കെതിരായവരെ അവർ ആക്രമിക്കുന്നു. നമ്മുടെ അപേക്ഷകൾ ദൈവത്തിന്‍റെ കോടതിയിലാണ്.

അവസാനത്തിൽ ഹുദൂർ തിരുമനസ്സ് ഇങ്ങനെ ദുആ ചെയ്തു. “സർവശക്തനായ അല്ലാഹു ശഹീദ് മർഹൂമിന്‍റെ പദവികൾ ഉയർത്തുമാറാകട്ടെ, അദ്ദേഹത്തിന്‍റെ കുടുംബത്തിന് ക്ഷമ നൽകുമാറാകട്ടെ. അദ്ദേഹത്തിന്‍റെ പ്രായമായ മാതാവിന്‍റെ ദുഃഖം ലഘൂകരിക്കുമാറാകട്ടെ, അദ്ദേഹത്തിന്‍റെ ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കുമാറാകട്ടെ. ആമീൻ.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed