അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ജൂണ്‍ 6, 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബ
വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ്
ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ ഗുണങ്ങൾ ഒരുപാടുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ മറുഭാഗത്ത്, സോഷ്യൽ മീഡിയയുടെ ചില കാര്യങ്ങൾ മനസ്സിനെ വേദനിപ്പിക്കുന്നതുമുണ്ട്. ഇതിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് അഹ്മദിയ്യാ ജമാഅത്തിന്റെ എതിരാളികൾ വളരെ അസഭ്യമായ കാര്യങ്ങൾ പറയുകയും ചെയ്യുന്നു. മസീഹ് മൗഊദിനെതിരിൽ കളവും നീചവുമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അഹ്മദികളുടെ വികാരത്തെ അവർ വ്രണപ്പെടുത്തുന്നു. പിന്നീട് ചില അഹ്മദികളും ഇവർക്ക് മറുപടിയായി കൊണ്ട് തെറ്റായ രീതിയിൽ പ്രതികരിക്കുന്നു. ചിലപ്പോൾ അവരുടെ ഉദ്ദേശം ശുദ്ധമായിരിക്കാം. എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ അവരിൽ നിന്നും പുറത്തുവരുന്ന ചില പദങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാവുന്നവയായിരിക്കും.
ഇങ്ങനെ മറുപടി നൽകുക എന്നത് നമ്മുടെ രീതിയല്ല. ഒരു അഹ്‌മദി ഇതിൽ നിന്നും വിട്ടുനിൽക്കേണ്ടതാണ്. മോശമായ രീതിയിൽ സംസാരിക്കുക എന്നത് നമ്മുടെ രീതിയല്ല. അല്ലെങ്കിൽ അറിവില്ലായ്മ കൊണ്ട് നമ്മുടെ വായിൽ നിന്നും ആരെയെങ്കിലും ഏതെങ്കിലും തരത്തിൽ വേദനിപ്പിക്കുന്ന പദങ്ങൾ ഉപയോഗിക്കുക എന്നത് നമ്മുടെ ജോലിയല്ല.
പിന്നീട് ഇതിനെ ഉപയോഗപ്പെടുത്തികൊണ്ട് ‘നബി തിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമയെയും അവിടുത്തെ സഹാബാക്കളെയും നഊദുബില്ലാഹ് നിന്ദിക്കുന്നവരാണ് നാം ‘ എന്ന് പറഞ്ഞുകൊണ്ടിരിക്കുവാനുള്ള സന്ദർഭം അവർക്ക് ലഭിക്കാനിടയുണ്ട്. എന്നാൽ നബി തിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമയെയും അവിടുത്തെ സഹാബാക്കളെയും കുറിച്ച് നമ്മുടെ മനസ്സുകളിൽ ഉള്ള സ്ഥാനം എന്താണോ അതിൻെറ കോടിയിലൊരംശം പോലും അവരുടെ ഹൃദയങ്ങളിൽ ഉണ്ടാവുകയില്ല. നമ്മുടെ സർവ്വതും നബി തിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമക്ക് വേണ്ടി ത്യജിക്കാൻ നാം തയ്യാറാണ്.
അവിടുന്ന് ‘അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതും അവസാനത്തെ ശരീഅത്തി പ്രവാചകനുമായ ‘ ഖാത്തമുൽ അമ്പിയാ ആകുന്നു. ആ മഹാത്മാവിൻ്റെ സഹാബാക്കളെ സംബന്ധിച്ച് മസീഹ് മൗഊദ് (അ) നിരവധി സ്ഥലങ്ങളിൽ ഉപയോഗിച്ചിട്ടുള്ള പദങ്ങളും അവരെ സംബന്ധിച്ചുള്ള കാര്യങ്ങളും ഈ എതിരാളികളുടെ ചിന്തകൾക്ക് പോലും അതീതമാണ്. നമ്മുടെ ഹൃദയങ്ങളിൽ നബി തിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമക്ക് മാത്രമല്ല ഉന്നത സ്ഥാനമുള്ളത് – അതേതായാലും ഉള്ളത് തന്നെയാണ് – ഇതിന്റെ നിലവാരത്തിലേക്ക് മറ്റാർക്കും തന്നെ എത്തിപ്പെടാൻ സാധിക്കുകയില്ല. അതുകൂടാതെ നമ്മുടെ ഹൃദയങ്ങളിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ സഹാബാക്കളുടെ പദവികളും വളരെ ഉന്നതമാണ്.
ഇത് ഓരോ അഹ്മദിയും എപ്പോഴും ഓർത്തിരിക്കണം. അതുകൊണ്ട് തെറ്റായ ചിന്തയുണ്ടാക്കുന്ന അല്ലെങ്കിൽ തെറ്റായ ചിന്തയുണ്ടാകാൻ ഇടയുള്ള കാര്യങ്ങൾ പറയുന്നതിൽ നിന്നും ഓരോ അഹ്‌മദിയും വിട്ടു നിൽക്കേണ്ടതാണ്. ഇങ്ങനെയുള്ള മറുപടി നൽകിക്കൊണ്ട് തങ്ങൾ ജമാഅത്തിന്റെ അന്തസ്സിനെ കാത്തുസൂക്ഷിച്ചിരിക്കുന്നു എന്ന് ചില അഹ്മദികൾ കരുതുന്നു. അവരോട് ചോദിക്കുമ്പോൾ അവർ ഇതാണ് പറയുന്നത്. എന്നാൽ ഇത്തരം നാമമാത്രമായ ആവേശം വാസ്തവത്തിൽ വിവരമില്ലായ്മയാണ്. അഹ്മദി ആയിക്കൊണ്ട്, ഏതെങ്കിലും തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാവുന്ന ഇത്തരം വാക്കുകൾ, ആരെങ്കിലും പ്രയോഗിക്കുന്നു എങ്കിൽ അവർ മസീഹ് മൗഊദ് (അ) നെയും ജമാഅത്തിനെയും കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്.
അഹ്മദികൾ ക്ഷമ കാണിക്കേണ്ടതാണ്
മസീഹ് മൗഊദ്(അ) പറയുന്നു. “നിങ്ങൾ ക്ഷമിക്കേണ്ടതാണ് എപ്പോഴും ക്ഷമ കാണിക്കേണ്ടതാണ്.
മറ്റൊരു സ്ഥലത്ത് പറയുന്നു “ഇവർ എന്നെ അസഭ്യ വാക്കുകൾ വിളിക്കുന്നു എന്നാൽ ഞാൻ അവരുടെ ഈ വാക്കുകളെ ഗൗനിക്കുന്നേയില്ല, അവരുടെ വാക്കുകളിൽ എനിക്ക് സങ്കടവുമില്ല. അവർ (തെളിവുകളുടെ അടിസ്ഥാനത്തിൽ) പരാജയപ്പെട്ടിരിക്കുകയാണ്, അതുകൊണ്ട് അവരുടെ അവരുടെ പക്കൽ അസഭ്യങ്ങളും പരിഹാസങ്ങളും അല്ലാതെ മറ്റൊന്നുമില്ല. അവരുടെ പക്കൽ തെളിവുകളോ മറുപടിയോ ഇല്ലാത്തതുകൊണ്ട് അവർ ചീത്ത വിളിക്കാൻ ആഗ്രഹിക്കുന്നു.
അവിടുന്ന് പറയുന്നു “കുഫ്ർ ഫത് വയും വ്യാജമായ പരാതികൾ നൽകിയും പലതരത്തിലുള്ള ആരോപണങ്ങൾ നടത്തിയും അവർ എനിക്കെതിരിൽ എല്ലാ ശക്തികളും ഉപയോഗിച്ച് നോക്കട്ടെ, പിന്നീട് അവസാന വിജയം ആർക്കായിരിക്കുമെന്ന് അവർ പരീക്ഷിച്ചു നോക്കട്ടെ.
അല്ലാഹു എന്നോടൊപ്പം ഉണ്ട് അതുകൊണ്ട് അവസാനം ആർക്കാണ് വിജയം ലഭിക്കുക എന്ന് പരിശോധിച്ചു മനസ്സിലാക്കട്ടെ. “
വീണ്ടും പറയുന്നു “ഞാൻ അവരുടെ അസഭ്യങ്ങളെക്കുറിച്ച് ചിന്താകുലനാവുകയാണെങ്കിൽ അല്ലാഹു എന്നെ ഏൽപ്പിച്ചിട്ടുള്ള യഥാർത്ഥ ദൗത്യം നിലച്ചു പോകുന്നതാണ്. അതുകൊണ്ട് ഞാൻ അവരുടെ ചീത്തവിളികളെ ഗൗനിക്കാത്തത് പോലെ എൻെറ ജമാഅത്തിൽ ഉള്ളവരോടും ഞാൻ പറയുന്നു എതിരാളികളുടെ അസഭ്യങ്ങൾക്കെതിരെ ക്ഷമ കൈക്കൊള്ളുക. ഒരിക്കലും അസഭ്യങ്ങൾക്കുള്ള മറുപടി അസഭ്യങ്ങൾ ആകരുത്. കാരണം ഇതിലൂടെ അനുഗ്രഹവും ഇല്ലാതായിപ്പോകും. ജമാഅത്തിൽ ഉള്ളവർ ക്ഷമയും സ്ഥൈര്യവും കാണിക്കണം. തങ്ങളുടെ സൽസ്വഭാവം പ്രകടിപ്പിക്കണം. ഓർത്തു കൊള്ളുക ബുദ്ധിയും അമിതാവേശവും പരസ്പരം വലിയ ശത്രുക്കളാണ്. അമിതാവേശവും ദേഷ്യവും വരുമ്പോൾ ബുദ്ധി പ്രവർത്തിക്കുകയില്ല. എന്നാൽ ക്ഷമയും കരുണയും കാണിക്കുന്നവർക്ക് ഒരുതരത്തിലുള്ള പ്രകാശം നൽകപ്പെടുന്നു. അവരുടെ ബുദ്ധിക്കും ചിന്തക്കും തെളിച്ചം ലഭിക്കുന്നു. ഒരു പ്രകാശത്തിൽ നിന്നും മറ്റൊരു പ്രകാശം ഉണ്ടാകുന്നു. കോപവും അമിതാവേശവും ഉണ്ടാകുമ്പോൾ മനസ്സിലും മസ്തിഷ്കത്തിലും ഇരുൾ കയറുന്നു. ഇരുട്ടിൽ നിന്നും ഇരുട്ട് ജനിക്കുന്നു.
ഇതാണ് നാം എപ്പോഴും ഓർത്തിരിക്കേണ്ട പാഠം. സ്വയം ജ്ഞാനികളായി കരുതുകയും സോഷ്യൽ മീഡിയകളിൽ ആവേശം കാണിച്ചു കൊണ്ട് മറുപടി നൽകുകയും ചെയ്യുന്നവർക്ക് പിന്നീട് ഈ എതിരാളികൾ മറുപടി നൽകുന്നു. (ഇതിലൂടെ ജമാഅത്തിന് നഷ്ടമാണുണ്ടാവുക).
മറുപടി നൽകണമെന്നുണ്ടെങ്കിൽ ജമാഅത്തിന്റെ പണ്ഡിതന്മാരിൽ നിന്നും ജമാഅത്ത് സാഹിത്യങ്ങളിൽ നല്ല ജ്ഞാനമുള്ള ആളുകളിൽ നിന്നും ചോദിച്ചു മനസ്സിലാക്കി കൊണ്ട്, ശക്തവും അവരുടെ എല്ലാ ആരോപണങ്ങളെയും ഖണ്ഡിക്കുന്നതുമായ മറുപടികൾ നൽകേണ്ടതാണ്. യഥാർത്ഥ ഇസ്ലാമിക അധ്യാപനങ്ങളായ മസീഹ് അലൈഹി സലാമിന്റെ അധ്യാപനങ്ങളെ പ്രാവർത്തികമാക്കുക. അല്ലാത്തപക്ഷം ജമാഅത്തിൽ നിന്നുകൊണ്ട് ജമാഅത്തിന് പേരുദോഷം ഉണ്ടാക്കുന്നവരായി മാറുന്നതാണ്. അല്ലാഹു നമ്മെ കുഴപ്പങ്ങൾ ഉണ്ടാക്കുന്നവരിൽ നിന്നും രക്ഷിക്കുമാറാകട്ടെ. അതുപോലെ അമിതാവേശം കാണിച്ചുകൊണ്ട് തെറ്റായ രീതിയിൽ പ്രതികരണങ്ങൾ നടത്തി കുഴപ്പങ്ങൾക്ക് കാരണക്കാരാകുന്ന ആളുകൾക്കും അല്ലാഹു ബുദ്ധി നൽകുമാറാകട്ടെ.
സോഷ്യൽ മീഡിയകളിൽ മറുപടി നൽകുന്നതിന് പകരം അല്ലാഹുവിനു മുന്നിൽ കുനിയുക
സോഷ്യൽ മീഡിയകളിൽ മറുപടി നൽകുന്നതിന് പകരം നാം അല്ലാഹുവിനു മുന്നിൽ കുനിയുകയും നമ്മുടെ നമസ്കാരങ്ങളെ ശരിയാക്കുകയും അല്ലാഹുവിൻ്റെ സ്വാഭിമാനത്തെ ആവേശം കൊള്ളിക്കുന്ന തരത്തിൽ സുജൂദുകളിൽ വേദന കാഴ്ചവെക്കുകയും ചെയ്യുകയാണെങ്കിൽ ഇതിനേക്കാൾ നല്ല ഫലം ഉണ്ടാക്കാൻ സാധിക്കും. അതുകൊണ്ട് ഓരോ അഹ്‌മദിയും ഇതിൽ നിന്നും മാറി നിൽക്കേണ്ടതാണ്. ഒരു അഹമ്മദി ഇങ്ങനെ പറഞ്ഞു എന്ന് പറയുവാനുള്ള ഒരു അവസരവും ഒരിക്കലും ഒരാൾക്കും നൽകരുത്. നമ്മുടെ സ്വഭാവം ഇതിനെക്കാൾ എല്ലാം വളരെ ഉന്നതിയിൽ ആയിരിക്കണം, ഇത്തരത്തിൽ ഉന്നതമായ സ്വഭാവ ഗുണങ്ങൾ ഇല്ലെങ്കിൽ അയാൾ മസീഹ് മൗഊദ് അലൈഹിസ്സലാമിൽ ബൈഅത്ത് ചെയ്യുന്നതിലൂടെ ലഭിക്കേണ്ട നിലവാരം കരസ്ഥമാക്കിയിട്ടില്ല. അതുകൊണ്ട് നാം ഓരോരുത്തരും സ്വയം വിലയിരുത്തേണ്ടതാണ്, ചിന്തിക്കേണ്ടതാണ്. തെറ്റായ രീതിയിൽ മറുപടി നൽകുന്നതിന് പകരം ദുആകളിലേക്ക് ശ്രദ്ധിക്കേണ്ടതാണ്. അല്ലാഹു നാമോരോരുത്തർക്കും അതിനുള്ള തൗഫീഖ് നൽകുമാറാകട്ടെ ‘ എതിരാളികളുടെ തന്ത്രങ്ങൾ സ്വയം അവർക്ക് മേൽ പതിക്കുമാറാകട്ടെ, നമ്മെ അതിൽ നിന്നെല്ലാം അവൻ രക്ഷിക്കുമാറാകട്ടെ. ആമീൻ
0 Comments