തിരുനബി(സ)യുടെ ജീവിതം: ബദ്ര്‍ യുദ്ധത്തിന് മുന്നോടിയായി നടന്ന സംഭവങ്ങള്‍

മക്കയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഖുറൈശികൾ കഅ്ബയില്‍ ചെന്ന് പ്രാർത്ഥിച്ചു, ‘ദൈവമേ! ഈ രണ്ട് കക്ഷികളിൽ വച്ച് നിന്‍റെ പക്കല്‍ കൂടുതൽ ശ്രേഷ്ഠമായ കക്ഷിക്ക് വിജയം നല്കുകയും എതിര്‍കക്ഷിയെ അപമാനിക്കുകയും ചെയ്യേണമേ’.

തിരുനബി(സ)യുടെ ജീവിതം: ബദ്ര്‍ യുദ്ധത്തിന് മുന്നോടിയായി നടന്ന സംഭവങ്ങള്‍

മക്കയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഖുറൈശികൾ കഅ്ബയില്‍ ചെന്ന് പ്രാർത്ഥിച്ചു, ‘ദൈവമേ! ഈ രണ്ട് കക്ഷികളിൽ വച്ച് നിന്‍റെ പക്കല്‍ കൂടുതൽ ശ്രേഷ്ഠമായ കക്ഷിക്ക് വിജയം നല്കുകയും എതിര്‍കക്ഷിയെ അപമാനിക്കുകയും ചെയ്യേണമേ’.

മക്കയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഖുറൈശികൾ കഅ്ബയില്‍ ചെന്ന് പ്രാർത്ഥിച്ചു, ‘ദൈവമേ! ഈ രണ്ട് കക്ഷികളിൽ വച്ച് നിന്‍റെ പക്കല്‍ കൂടുതൽ ശ്രേഷ്ഠമായ കക്ഷിക്ക് വിജയം നല്കുകയും എതിര്‍കക്ഷിയെ അപമാനിക്കുകയും ചെയ്യേണമേ’.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 16 ജൂണ്‍ 2023ന് മസ്ജിദ് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ്

ജൂണ്‍ 20, 2023

മക്കയിലെ സത്യനിഷേധികളുമായി നടന്ന യുദ്ധത്തിന്‍റെ തയ്യാറെടുപ്പുകളെ കുറിച്ച് തുടർന്നും പരാമർശിക്കുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) പറഞ്ഞു.

ഉമയ്യ ബിൻ ഖലഫിനെക്കുറിച്ചുള്ള പ്രവചനം

ഖലീഫാ തിരുമനസ്സ് പറഞ്ഞു, മക്കക്കാരുടെ കൂടെ യുദ്ധത്തിന് പോകാൻ ഉമയ്യ ബിൻ ഖലഫ് മടിച്ചിരുന്നു. അബൂ ജഹ്‌ൽ ഉമയ്യയുടെ അടുത്ത് ചെന്ന് അദ്ദേഹം പ്രമാണിമാരുടെ കൂട്ടത്തിലാണെന്നും അദ്ദേഹം പിന്തിരിഞ്ഞു നിന്നാൽ അത് മറ്റുള്ളവരും പിന്മാറാൻ ഇടയാക്കും എന്ന് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്,  എന്നാൽ, ഉമയ്യ കൊല്ലപ്പെടുമെന്ന് മുഹമ്മദ് നബി(സ) പ്രവചിച്ചതാണ് ഉമയ്യ പോകാൻ മടിച്ചതിന്റെ കാരണം.

അബൂ ജഹ്‌ലിന്റെ പ്രേരണ കാരണം രണ്ട് ദിവസത്തേക്ക് വേണ്ടി അദ്ദേഹം സംഘത്തോടൊപ്പം പോകാൻ തയ്യാറായി. എന്നാൽ ആ ദിവസത്തിനുള്ളിൽ തന്നെ ഉമയ്യ കൊല്ലപ്പെട്ടു. അങ്ങനെ ആ പ്രവചനം പൂർത്തിയായി.

അബൂ ലഹബിന്റെ സഹോദരിയുടെ സ്വപ്നം

അബൂ ലഹബും യുദ്ധത്തിന് പോകുന്നതിൽ ഭയവും മടിയും കാണിച്ചിരുന്നു. അദ്ദേഹത്തിന് പകരം മറ്റൊരാളെ അയക്കാനും തീരുമാനിച്ചിരുന്നു. ഇക്കാര്യം വിവരിക്കുന്നതിനായി ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിർസാ ബശീർ അഹ്‌മദ്‌(റ)ന്റെ വാക്കുകൾ ഉദ്ധരിക്കുകയുണ്ടായി.

യുദ്ധത്തിൽ പങ്കെടുക്കാൻ മടി കാണിച്ചത് രണ്ട് വ്യക്തികൾ മാത്രമായിരുന്നു. അവർ അബൂ ലഹബും ഉമയ്യ ബിൻ ഖലഫും ആയിരുന്നു. എന്നിരുന്നാലും, ഈ മടിക്ക് കാരണം മുസ്‌ലിങ്ങളോടുള്ള സഹതാപം ആയിരുന്നില്ല. പകരം, തന്റെ സഹോദരിയായ ആതിഖ ബിൻത് അബ്ദുൽ മുത്തലിബ് കണ്ട, ഖുറൈശികളുടെ നാശത്തെ സൂചിപ്പിക്കുന്ന സ്വപ്നത്തെയാണ് അബൂലഹബ് ഭയപ്പെട്ടത്. ദംദം എത്തുന്നതിന് മൂന്ന് ദിവസം മുമ്പാണ് ആതിഖ ഈ സ്വപ്നം കണ്ടത്. ഉമയ്യ ബിന്‍ ഖലഫ് ആണെങ്കില്‍, മക്കയില്‍ വച്ച് സഅ്ദ് ബിൻ മുആദ്(റ)ൽ നിന്ന് കേട്ട താൻ കൊല്ലപ്പെടുമെന്നുള്ള മുഹമ്മദ് നബി(സ)യുടെ പ്രവചനത്തെയാണ് ഭയപ്പെട്ടത്. എന്നാല്‍, പേരുകേട്ട ഈ രണ്ട് പ്രമാണിമാര്‍ പിൻതിരിഞ്ഞാൽ അവിശ്വാസികളായ ജനസമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നതിനാൽ, ഖുറൈശികളിലെ മറ്റ് തലവൻമാർ അവരുടെ ആവേശത്തെ ഉണര്‍ത്തുകയും ഒടുവിൽ സമ്മതം മൂളാന്‍ നിർബന്ധിതരാക്കുകയും ചെയ്തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഉമയ്യ സ്വയം തയ്യാറാവുകയും, അബൂലഹബ് തന്റെ സ്ഥാനത്ത് നില്ക്കാൻ മറ്റൊരാൾക്ക് കനത്ത തുക നൽകുകയും ചെയ്തു. ഈ രീതിയിൽ, മൂന്ന് ദിവസത്തെ തയ്യാറെടുപ്പിന് ശേഷം, ആയിരം നിർഭയ യോദ്ധാക്കളുടെ ഒരു സൈന്യം മക്കയിൽ നിന്ന് പുറപ്പെടാൻ തയ്യാറായി.

മക്കയിലെ ജനങ്ങളും ബനൂ കിനാനയുടെ ഒരു ശാഖയായ ബനൂബക്ക്റും തമ്മിലുള്ള ബന്ധം അനുകൂലമല്ലാത്തതിനാൽ, അവരുടെ അഭാവത്തിൽ അവർ മക്ക ആക്രമിക്കുമെന്ന് ഖുറൈശികളിൽ നിന്നുള്ള ചിലർക്ക് ആശങ്കയുണ്ടായി. ആ സമയത്ത് മക്കയിലുണ്ടായിരുന്ന സുറാഖ ബിൻ മാലിക് ബിൻ ജഅ്ഷം എന്ന ബനൂ കിനാനയിലെ ഒരു തലവൻ അവർക്ക് ഉറപ്പ് നല്കിക്കൊണ്ട് പറഞ്ഞു, ‘മക്കയിൽ ഒരു ആക്രമണവും ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു’. ഇസ്‌ലാമിനോടുള്ള തന്റെ ശത്രുത കാരണത്താൽ സുറാഖ, ഖുറൈശികളെ പിന്തുണച്ച്, ബദ്‌ര്‍ വരെ അവരെ അനുഗമിച്ചു. എന്നാല്‍, അവിടെയുള്ള മുസ്‌ലിങ്ങളെ കണ്ടപ്പോൾ, യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ഭയപ്പെട്ട് ഓടി രക്ഷപ്പെട്ടു…

മക്കയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഖുറൈശികൾ കഅ്ബയില്‍ ചെന്ന് പ്രാർത്ഥിച്ചു, ‘ദൈവമേ! ഈ രണ്ട് കക്ഷികളിൽ വച്ച് നിന്‍റെ പക്കല്‍ കൂടുതൽ ശ്രേഷ്ഠമായ കക്ഷിക്ക് വിജയം നല്കുകയും എതിര്‍കക്ഷിയെ അപമാനിക്കുകയും ചെയ്യേണമേ’. ഇതിനുശേഷം സത്യനിഷേധികളുടെ സൈന്യം അത്യധികം പ്രൗഢിയോടെ മക്കയിൽ നിന്ന് പുറപ്പെട്ടു.”[1]

ജുഹൈം ബിൻ സല്‍ത്തിന്റെ സ്വപ്നം

ഖലീഫാ തിരുമനസ്സ് പറഞ്ഞു, പുറപ്പെടുന്ന സമയത്ത് മക്കക്കാരുടെ എണ്ണം 1,300 ആയിരുന്നു. എന്നാൽ, വഴിയിൽ ബനൂ സുഹ്‌റയുടെയും ബനൂ അദിയുടെയും ആളുകൾ സൈന്യത്തിൽ നിന്ന് വേർപിരിഞ്ഞു, ഖുറൈശികളുടെ സൈന്യം ഏകദേശം 950-1,000 ആയി കുറഞ്ഞു.

ജുഹ്ഫ എന്ന സ്ഥലത്ത് ഖുറൈശികൾ എത്തിയപ്പോൾ ജുഹൈൻ ബിൻ സല്‍ത്ത് താൻ കണ്ട ഒരു സ്വപ്നം വിവരിക്കുകയുണ്ടായി. അതിങ്ങനെയാണ്. ഒരാൾ കുതിരപ്പുറത്ത് വന്നു. അയാളുടെ പക്കൽ ഒരു ഒട്ടകവും ഉണ്ടായിരുന്നു. മക്കയിലെ ചില പ്രമാണിമാരുടെ പേരുകൾ വിളിച്ചു പറഞ്ഞു കൊണ്ട് അവർ കൊല്ലപ്പെട്ടു എന്ന് അയാൾ പറഞ്ഞു. പിന്നീട് അയാൾ തന്റെ ഒട്ടകത്തെ കുന്തം കൊണ്ട് കുത്തി. ആ ഒട്ടകത്തിന്റെ രക്തം ഒന്നൊഴിയാതെ മക്കക്കാരുടെ എല്ലാ കൂടാരത്തിലും പതിച്ചു. ഇത് കേട്ട അബൂ ജഹ്ൽ അദ്ദേഹത്തെ പരിഹസിക്കുക മാത്രമാണ് ചെയ്തത്. എന്നിലുന്നാലും, അദ്ദേഹം പരാമർശിച്ച വ്യക്തികൾ ബദ്ർ യുദ്ധത്തിൽ കൊല്ലപ്പെടുകയുണ്ടായി.

തന്റെ കച്ചവടസംഘത്തെ തടയാൻ ശ്രമിക്കുന്ന മുസ്‌ലിങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അബൂ സുഫ്‌യാൻ മറ്റൊരു വഴി സ്വീകരിച്ചതായി കഴിഞ്ഞ വെള്ളിയാഴ്ച ഖുത്ബയില്‍ സൂചിപ്പിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. അവരെ ഒഴിവാക്കുന്നതിൽ വിജയിച്ച അബൂ സുഫ്‌യാൻ, വ്യാപാര യാത്രാസംഘം സുരക്ഷിതമായതിനാൽ യുദ്ധത്തിന് പോകേണ്ടതില്ലെന്ന് മക്കൻ സൈന്യത്തിന് സന്ദേശം അയച്ചു. എന്നിരുന്നാലും, ഇത് കേട്ട അബൂജഹ്ൽ, അവർ ബദറിലെത്തുന്നതുവരെ മടങ്ങിവരില്ലെന്ന് പറഞ്ഞു.

അബൂ താലിബിന്റെ മകൻ താലിബ് ബിൻ അബു താലിബും മക്കൻ സൈന്യത്തോടൊപ്പം പുറപ്പെട്ടതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. വഴിയിലുടനീളം ആളുകൾ അവനെ പരിഹസിച്ചു. നീ ഞങ്ങളുടെ കൂടെ പുറപ്പെട്ടെങ്കിലും, മുഹമ്മദിനോട് നിനക്ക് സഹതാപം തന്നെയായിരിക്കും എന്ന് ഞങ്ങൾക്കറിയാം എന്ന് അവർ പറയുകയുണ്ടായി. അത് കാരണം അദ്ദേഹവും മറ്റു ചിലരും മക്കയിലേക്ക് മടങ്ങി.

313 സഹാബികൾ

ഖലീഫാ തിരുമനസ്സ് പറഞ്ഞു, അൻസാർ, മുഹാജിറുകളിൽ നിന്നുള്ള മുന്നൂറിലധികം ആളുകളുമായി നബി(സ) മദീനയിൽ നിന്ന് ഹിജ്റ വർഷം 2 റമദാൻ 12ന് പുറപ്പെട്ടു. ഹദ്‌റത്ത് ഉസ്മാൻ ബിൻ അഫ്ഫാൻ(റ)നോട് തന്റെ ഭാര്യ റുഖയ്യ രോഗബാധിതയായതിനാൽ അവരുടെ കൂടെ നില്ക്കാൻ മുഹമ്മദ് നബി(സ) നിർദ്ദേശിച്ചിരുന്നു. മിക്ക വിവരണങ്ങളും അനുസരിച്ച്, മുസ്‌ലിങ്ങളുടെ എണ്ണം 313 ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിങ്ങളുടെ എണ്ണമെടുക്കാൻ പ്രവാചകൻ(സ) നിർദ്ദേശിച്ചതായി ഒരു വിവരണമുണ്ട്. 313 പേർ ഉണ്ടെന്ന് തിരുനബി(സ)യെ അറിയിച്ചപ്പോള്‍ താലൂത്തിന്റെ അനുചരന്മാരുടെ അതേ സംഖ്യയാണ് ഇതെന്ന് പറഞ്ഞ് മുഹമ്മദ് നബി(സ) വളരെയധികം സന്തോഷിച്ചു.

ഉമ്മു വറഖ ബിൻ നൗഫലിന്‍റെ രക്തസാക്ഷിത്വം

ഖലീഫാ തിരുമനസ്സ് പറഞ്ഞു, പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനായി സൈന്യത്തോടൊപ്പം പോകണമെന്ന് അഭ്യർത്ഥിച്ച് മുഹമ്മദ് നബി(സ)യുടെ അടുക്കൽ ഉമ്മു വറഖ ബിൻ നൗഫൽ(റ) എന്ന സ്ത്രീ ചെന്നു. അവരോട് വരേണ്ടെന്ന് പ്രവാചകൻ(സ) നിർദ്ദേശിച്ചു. ദൈവം അവര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ പദവി നല്കുന്നതാണെന്ന് പറയുകയുണ്ടായി. പിന്നീട്, പ്രവാചകൻ(സ) അവർക്ക് ‘ശഹീദ’ അഥവാ രക്തസാക്ഷി എന്ന പദവി നൽകുകയും ഈ പേരിൽ അവർ അറിയപ്പെടുകയും ചെയ്തു.

മുസ്‌ലിം സൈനിക ശക്തിയും തിരുനബി(സ)യുടെ പ്രാർത്ഥനയും

മുസ്‌ലിങ്ങളുടെ സൈനിക ശക്തിയെ സംബന്ധിച്ച് ചില രേഖകളിൽ അഞ്ച് കുതിരകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. മുസ്‌ലിങ്ങൾക്ക് 60 സെറ്റ് കവചങ്ങളും 70 അല്ലെങ്കിൽ 80 ഒട്ടകങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ എല്ലാവരും മാറിമാറി സവാരി ചെയ്യുമായിരുന്നു. മുഹമ്മദ് നബി(സ) നടക്കാനുള്ള ഊഴം വന്നപ്പോൾ, സവാരി തുടരാൻ സഹാബികൾ അഭ്യർത്ഥിച്ചു. എന്നാൽ അവർ തന്നെക്കാൾ ശക്തരല്ലെന്ന് മുഹമ്മദ് നബി(സ) പറഞ്ഞു.

ഈ യാത്രയിൽ, തിരുനബി(സ) തന്റെ അനുചരന്മാർക്ക് വേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചു, “അല്ലാഹുവേ, അവർ നഗ്നപാദരാണ്, അവർക്ക് യാത്രാമൃഗങ്ങളെ നല്കേണമേ. അവർക്ക് ഉടുതുണിയില്ല, അവർക്ക് വസ്ത്രം കൊടുക്കേണമേ. അവർക്ക് വിശക്കുന്നു, അവർക്ക് ഭക്ഷണം നല്കേണമേ. അവർ ദരിദ്രാവസ്ഥയിലാണ്, നിന്റെ അനുഗ്രഹത്താൽ അവർക്ക് ധനം നല്കേണമേ”. ഈ പ്രാർത്ഥന നിശ്ചയമായും സ്വീകരിക്കപ്പെട്ടു. കാരണം ബദ്ർ യുദ്ധത്തിൽ നിന്ന് മടങ്ങുമ്പോള്‍, എല്ലാവര്‍ക്കും ഒന്നോ അതിലധികമോ സവാരി മൃഗങ്ങള്‍ ഉണ്ടായിരുന്നു. അതുപോലെ, വസ്ത്രമില്ലാത്തവർക്ക് വസ്ത്രങ്ങൾ ലഭിച്ചു. ഭക്ഷണത്തിന് ക്ഷാമമുണ്ടായിരുന്നില്ല. എല്ലാ വീടുകളിലും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുകയും ചെയ്തു.

സൈന്യത്തിൽ ചേരാൻ സാധിക്കാതിരുന്ന സഹാബികൾ

ഖലീഫാ തിരുമനസ്സ് പറഞ്ഞു, യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ, തങ്ങളുടെ ഒട്ടകങ്ങൾ നഗരത്തിന് പുറത്താണെന്നും അവയെ കൊണ്ടു വരാൻ അനുവാദം വേണമെന്നും ചിലയാളുകള്‍ ചോദിക്കുകണ്ടായി. എന്നാൽ അവർക്ക് അതിന് അനുവാദം നല്കപ്പെട്ടില്ല. ആയതിനാല്‍, അവർ യുദ്ധത്തില്‍ നിന്ന് വിട്ടുനില്ക്കുകയോ അതല്ലെങ്കിൽ കാൽനടയായി പുറപ്പെടുകയോ ചെയ്തു. അതുപോലെ, ചില ന്യായമായ ഒഴികഴിവുകൾ കാരണം യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കാൻ അനുമതി ലഭിച്ച മറ്റു ചിലരുമുണ്ട്. ഉദാഹരണത്തിന്, ഹദ്‌റത്ത് അബൂ ഉമാമ ബിൻ ത്വൽബ(റ)ക്ക് തന്റെ മാതാവിന്റെ അനാരോഗ്യം വകവെക്കാതെ ബദ്റിലേക്ക് പുറപ്പെടാനുള്ള എല്ലാ ഉദ്ദേശവും ഉണ്ടായിരുന്നു. എന്നാല്‍ മുഹമ്മദ് നബി(സ) അദ്ദേഹത്തോട് യുദ്ധത്തിൽ നിന്ന് മാറിനില്ക്കാനും മാതാവിനെ പരിപാലിക്കാനും നിർദ്ദേശിച്ചു. മുഹമ്മദ് നബി(സ) മടങ്ങിയെത്തിയപ്പോഴേക്കും അവർ മരണപ്പെട്ടിരുന്നു. അദ്ദേഹം അവരുടെ ഖബറിടത്തിൽ ചെന്ന് ദുആ ചെയ്തു. അതുപോലെ, മുഹമ്മദ് നബി(സ) പ്രായത്തിൽ ചെറുപ്പമായ എല്ലാവരോടും മദീനയിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചു.

ഇസ്‌ലാമിന്‍റെ പതാക

ഇസ്‌ലാമിന്റെ പതാക ഹദ്ത്ത് മുസ്അബ് ബിൻ ഉമൈര്‍(റ)ന് നല്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിന് വെള്ള നിറമായിരുന്നുവെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഇതിനു പുറമെ കറുത്ത നിറത്തിലുള്ള രണ്ട്‌ പതാകകളും ഉണ്ടായിരുന്നു. അതിലൊന്ന് ഹദ്‌റത്ത് അലി(റ)നും മറ്റൊന്ന് അൻസാറുകളുടെ കൂട്ടത്തിൽ നിന്നുള്ള ഒരു സഹാബിക്കും നല്കപ്പെട്ടു.

ഹബീബിനെ മുസ്‌ലിം സൈന്യത്തിൽ ചേരാൻ പ്രവാചകൻ(സ) അനുവദിച്ചു

ഖലീഫാ തിരുമനസ്സ് പറഞ്ഞു, ഖസ്റജ് ഗോത്രത്തിൽ പെട്ട ഹബീബ് എന്നൊരു വ്യക്തി മദീനയിൽ ഉണ്ടായിരുന്നു. വളരെ ധീരനും യുദ്ധത്തിൽ പ്രാവീണ്യവുമുള്ള ആളുമായിരുന്നു അദ്ദേഹം. തന്റെ ഗോത്രക്കാർക്കൊപ്പം അദ്ദേഹവും യുദ്ധത്തിന് പുറപ്പെട്ടിരുന്നു. ആ സമയത്ത് അദ്ദേഹം മുസ്‌ലിമായിരുന്നില്ല. അദ്ദേഹം തങ്ങളുടെ സൈന്യത്തിന്റെ ഭാഗമായതിൽ മുസ്‌ലിങ്ങൾ വളരെ സന്തുഷ്ടരായിരുന്നു. എന്നാല്‍, തങ്ങളുടെ വിശ്വാസത്തില്‍ പെട്ടവര്‍ മാത്രമേ തങ്ങളെ അനുഗമിക്കുകയുള്ളൂ എന്ന് പ്രവാചകൻ(സ) പറഞ്ഞു. ഹബീബ് രണ്ടു പ്രാവശ്യം മുഹമ്മദ് നബി(സ)യോട് അനുവാദം ആവശ്യപ്പെട്ടെങ്കിലും നബി(സ) സമ്മതിച്ചില്ല. മൂന്നാമത്തെ പ്രാവശ്യം അദ്ദേഹം തന്റെ വിശ്വാസം പ്രസ്താവിച്ചപ്പോൾ മാത്രമാണ് നബി(സ) അദ്ദേഹത്തിന് സൈന്യത്തെ അനുഗമിക്കാൻ അനുവാദം നൽകിയത്.

ഖലീഫ തിരുമനസ്സ് പറഞ്ഞു, സൈന്യം പച്ചപ്പ് നിറഞ്ഞ താഴ്‌വരയായ സഫ്‌റയിൽ എത്തിയപ്പോൾ അബൂ സുഫ്‌യാനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ നബി(സ) ചില അനുയായികളെ മുന്നോട്ട് അയച്ചു. ബദ്റിൽ എത്തിയപ്പോൾ, രണ്ട് പെൺകുട്ടികൾ മക്കയിൽ നിന്നുള്ള ഒരു സൈന്യം രണ്ട് ദിവസത്തിനുള്ളിൽ അവിടെ എത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് ആ സഹാബികൾ കേട്ടു. അതിനാൽ ഒരു സൈന്യത്തിന്റെ ആഗമനം ആസന്നമാണെന്ന് അറിയിക്കാൻ അവർ മുഹമ്മദ് നബി(സ)യുടെ അടുത്തേക്ക് മടങ്ങി .

ഈ വിഷയം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

കുറിപ്പുകള്‍

[1] സീറത്ത് ഖാത്തമുന്നബിയ്യീന്‍ (ഇംഗ്ലീഷ്) വാ. 2, പേ. 133-134

Related Topics

2 Comments

Muhammadrafeequekm · ജൂൺ 21, 2023 at 1:12 am

ബദ്ർ യുദ്ധസമയത്ത് നാം അവിടെയുള്ളത് പോലെയുള്ള ഒരു ഫീൽ. അല്ഹമ്ദുലില്ല, മാഷാ അല്ലാഹ്

Kms · ജൂൺ 21, 2023 at 5:32 am

സൂപ്പർ ആയട്ടുണ്ട്
ഉത്തരം സേവനങ്ങൾ ഇനിയും പ്രദീക്ഷിക്കുന്നു.

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു